മാള: വിശുദ്ധ മറിയം ത്രേസ്യയുടെ സ്വർഗപ്രവേശനത്തിന്റെ നൂറാം വാർഷികവും വിശുദ്ധയുടെ തിരുനാളും കുഴിക്കാട്ടുശേരി തീർഥാടനകേന്ദ്രത്തിൽ ഇന്ന് ആഘോഷിക്കും.
രാവിലെ 9.30ന് ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിലിന്റെ മുഖ്യകാർമികത്വത്തിൽ നൂറു വൈദികർ കാർമികരാകും.
രാവിലെ ആറിനും ഏഴിനും ദിവ്യബലികൾ. തുടർന്ന് 8.30ന് നേർച്ചഭക്ഷണ വെഞ്ചരിപ്പ് നടക്കും. രാത്രി എട്ടു വരെ വിതരണമുണ്ടാകും. ഉച്ചയ്ക്ക് 12ന് ദിവ്യബലി. ഉച്ചകഴിഞ്ഞ് മൂന്നിനുള്ള ദിവ്യബലിയെത്തുടർന്ന് വിശുദ്ധയുടെ തിരുശേഷിപ്പു വഹിച്ചുകൊണ്ടുള്ള ഭക്തിനിർഭരമായ തിരുനാൾ പ്രദക്ഷിണം. തുടർന്ന് തിരുശേഷിപ്പ് വണക്കം. രാത്രി ഏഴിന് ദിവ്യബലി.
തിരുനാൾദിനത്തിൽ തീർഥാടനകേന്ദ്രത്തിൽ എത്തുന്നവർക്കായി വിപുലമായ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. വാഹനങ്ങളുടെ പാർക്കിംഗിന് ആവശ്യമായ ക്രമീകരണങ്ങൾ പോലീസിന്റെയും വോളണ്ടിയർമാരുടെയും നേതൃത്വത്തിൽ സജ്ജമാണ്.
ഇൻഫർമേഷൻ കൗണ്ടർ, പോലീസ്, അഗ്നിരക്ഷാസേന, അടിയന്തര വൈദ്യസഹായം എന്നിവ ഉൾപ്പെടെയുള്ള ക്രമീകരണങ്ങളും സജ്ജമാക്കിയിട്ടുണ്ടെന്ന് തീർഥാടനകേന്ദ്രം റെക്ടർ ഫാ. ജോൺ കവലക്കാട്ട്, പ്രമോട്ടർ ഫാ. സെബാസ്റ്റ്യൻ അരിക്കാട്ട്, സുപ്പീരിയൽ ജനറൽ മദർ ആനി കുര്യാക്കോസ് സിഎച്ച്എഫ്, അഡ്മിനിസ്ട്രേറ്ററും ജനറൽ കൺവീനറുമായ സിസ്റ്റർ എൽസി സേവിയർ സിഎച്ച്എഫ്, വൈസ് പോസ്റ്റുലേറ്റർ സിസ്റ്റർ വിനയ സിഎച്ച്എഫ്, ജനറൽ കൺവീനർ അജീഷ് ചക്കാലമറ്റത്ത് പള്ളൻ എന്നിവർ അറിയിച്ചു. തിരുനാളിന്റെ എട്ടാമിടം 15ന് നടക്കും രാവിലെ 10.30ന് ദിവ്യബലി, തുടർന്ന് പ്രദക്ഷിണം, തിരുശേഷിപ്പ് വണക്കം എന്നിവയാണ് പരിപാടികൾ.